Friday, May 15, 2015

അമ്മയും ഞാനും

എൻറെ അമ്മയും ഞാനും തമ്മിൽ അത്ര രസത്തിലല്ല. സ്കൂളിൽ പഠിക്കുന്ന കാലം തൊട്ട്  ഒരു മാതിരി കേരളവും തമിഴ്നാടും പോലെയാണ് ഞങ്ങൾ. ഓരോ ദിവസവും വഴക്കടിക്കാൻ ഓരോ അമ്മമാർക്കും ഓരോരോ കാരണങ്ങൾ ... ചിലപ്പോൾ  മുല്ലപ്പെരിയാർ ചിലപ്പോൾ സിരുവാണി.

രാവിലെ കിടന്നുറങ്ങിയാൽ കുറ്റം. എന്നാൽ ശരി രാത്രി താമസിച്ച് കിടക്കാം - അതിനും കുറ്റം. സ്കൂൾ കഴിഞ്ഞ്  വന്ന് കൂട്ട്കാരോട് ഫോണിൽ സംസാരിച്ചാൽ കുറ്റം, എന്നാലോ ബന്ധുക്കളെ വിളിച്ച് കാശ് കളയണ്ട എന്ന് വിചാരിച്ചാൽ കുറ്റം. രാവിലെ ഫുഡ്‌ കഴിക്കാതെ പോയാൽ കുറ്റം, എന്നാൽ വീക്കെണ്ട് അടുക്കളയിൽ കയറി ഇറങ്ങി ഫുഡ്‌ അടിച്ചാൽ കുറ്റം. കാർട്ടൂണ്‍ കണ്ടാൽ കുറ്റം, വാർത്ത കണ്ടില്ലെങ്കിൽ കുറ്റം.മിണ്ടിയാൽ കുറ്റം കരഞ്ഞാൽ കുറ്റം കരഞ്ഞില്ലേൽ കുറ്റം...അങ്ങിനെ ആകെ മൊത്തം കുറ്റങ്ങൾ.. ഞാനൊരു കുറ്റവാളിയാണോ ഡോക്ടർ ..!

പിന്നെ ഡിഗ്രിക്കാലം ഞങ്ങൾ 'സീസ്ഫയർ' പ്രഖ്യാപിച്ചു. മാസത്തിലൊരിക്കലോ രണ്ടോ മൂന്നൊ മാസം കൂടുമ്പോഴോ മാത്രം വീട്ടിൽ പോകുക. വാക്കാലെ അല്ലെങ്കിലും മനസ്സിലെ അഗ്രീമെന്റിനെ മാനിച്ച് രണ്ടു കൂട്ടരും സമാധാനപരമായി മുന്നോട്ടു നീങ്ങി. എങ്ങാനും അഗ്രീമെന്റ് തെറ്റിച്ച് 5 ദിവസത്തിൽ കൂടുതലെങ്ങാനും നിന്നാൽ തലൈവി എന്നെ തകർക്കാൻ ഫ്യൂസ് ഊരാൻ ശ്രമിക്കും. നമ്മളാരാ മോൾ, വെള്ളം കുടി മുട്ടിക്കും.

പഠിത്തം കഴിഞ്ഞിട്ട് സാമ്പത്തിക മാന്ദ്യം കാരണം(അല്ലാതെ placement കിട്ടാഞ്ഞല്ല..ഹേയ്..) ജോലിയും കൂലിയുമില്ലാതെ വീട്ടിൽ ഒരു മാസം. പഴയ യുദ്ധം പുതിയ സന്നാഹങ്ങളോട് കൂടി പൂർവാധികം ശക്തിയോടെ തുടങ്ങി. അവസാനം അമ്മ ആയുധം വെച്ച് കീഴടങ്ങി.

"കൊച്ചിയിൽ ഇൻഫോപാർക്ക്‌ ഉണ്ടല്ലോ. അവിടെ നിന്ന് നിനക്ക് ഒരു ജോലി നൊക്കിക്കൂടെ?"

വൈദ്യനും രോഗിയും ഒരുമിച്ച് ഇച്ഛിച്ചു. ജോലി കിട്ടുന്നതു വരെ എല്ലാ മാസവും "ജോലിയില്ലാ വേതനം" തന്നോള്ളം എന്നും കൂടി അമ്മ പറഞ്ഞപ്പോൾ പിന്നെ ഒന്നും ചിന്തിച്ചില്ല. ഇങ്ങു പോന്നു, കൊച്ചിക്ക്‌. എന്നെപ്പോലെ തന്നെ ജോലിയില്ലാ വേതനം വാങ്ങി നാട്ടിന്നു പുറപ്പെട്ടു പോന്ന കുറച്ച് സഹമുറിയത്തികളും  ഞാനും അങ്ങിനെ കൊച്ചിക്കാരായി. വീണ്ടും അമ്മയും ഞാനും തമ്മിൽ 'സീസ്ഫയർ'...

പിന്നെ ജോലി ഒക്കെ കിട്ടി, "വലിയ  ജോലിക്കാരി" ആയപ്പോൾ ഇനിയെങ്കിലും അമ്മയുമായി വഴക്കുണ്ടാക്കില്ല എന്ന പ്രതീക്ഷയോടെ നാട്ടിൽ പോയി. തലൈവി ചേഞ്ച്‌ ആകാത്..!! നുമ്മ വീണ്ടും കുറ്റവാളി.!!!

ജോലി കിട്ടിയാൽ പിന്നെ കല്യാണം, അതാണല്ലോ "നാട്ട്-നടപ്പ്".  രണ്ട്-മൂന്ന് മഹായുദ്ധങ്ങൾക്ക് ശേഷം കല്യാണം അങ്ങട് നടന്നു. നാട്ടിലോട്ടുള്ള എത്തിനോട്ടം വീണ്ടും ചുരുങ്ങി. ഇനി അമ്മയും ഞാനും നന്നാകും എന്ന് വിചാരിച്ചു, കാരണം വല്ലപ്പോഴുമല്ലെ യുദ്ധം ചെയ്യാൻ കളത്തിലിറങ്ങുന്നുള്ളൂ. മാത്രമല്ല, രെഫരിയും ഉണ്ട്; കാഴ്ചക്കാരും കൂടി.

"നിനക്കിപ്പോ അമ്മായിഅമ്മെ മതി. ഹും!!" - ഇതായി ടയലോഗ്.

"അപ്പൊ, കല്യാണം കഴിഞ്ഞിട്ട് ഈ സ്വഭാവം ഒക്കെ മാറ്റണം. മുതിർന്നവരെ ബഹുമാനിക്കണം, സ്നേഹിക്കണം എന്നൊക്കെ അമ്മ അല്ലെ പറഞ്ഞത്!"

"അന്ന് അങ്ങനൊക്കെ പറഞ്ഞു. അതപ്പോഴല്ലേ? ഞാൻ വിചാരിച്ചോ ഇത്രേം നാളും ഇല്ലാത്ത അനുസരണ നീ ഇപ്പൊ കാണിക്കും എന്ന്? "

ഇതൊക്കെ കേൾക്കുമ്പോൾ ചിലപ്പോ ആർക്കെങ്കിലുമൊക്കെ തോന്നിയേക്കാം, 'ഹോ, എത്രെ നല്ല മരുമകൾ' എന്ന്. ആ തെറ്റിദ്ധാരണ അങ്ങോട്ട്‌ മാറ്റി വെച്ചോളു. കാരണം, ചില സമയം അഭിയേട്ടന്റെ അമ്മ എന്നെ നോക്കി നെടുവീർപ്പിടാറുണ്ട്. "എന്റെ കുഞ്ഞിന്റെ ജീവിതം ഈ അലവലാതി അലമ്പാക്കിയല്ലോ..!!" എന്നാകും...

കുറ്റങ്ങളേറ്റുവാങ്ങാൻ നുമ്മ ജീവിതം വീണ്ടും വീണ്ടും ബാക്കി..

വാലറ്റം: എത്രെ വഴക്കിട്ടാലും, എന്തൊക്കെ പറഞ്ഞാലും എൻറെ നന്മയ്ക്കും സന്തോഷത്തിനും വേണ്ടി പ്രാർത്ഥിക്കുന്ന ഒരു മനസ്സ് ഉണ്ടെന്ന് എനിക്ക് നന്നായി അറിയാം. പക്ഷെ, തിരിച്ചും അങ്ങിനെ തന്നെ ആണ് എന്ന് അമ്മയ്ക്ക് അറിയ്യോ ആവോ.. അമ്മയ്ക്ക് ഗപ്പും ബ്ലോഗും ഒന്നൂല്ലല്ലോ.., ഉണ്ടെങ്കിൽ...

കുഞ്ഞ് വാലറ്റം: ഹും..ഉണ്ടെങ്കിൽ അങ്ങ് പറഞ്ഞേനേ..!!!

Thursday, March 26, 2015

ശരിക്കും LED

ഫിലിപ്സ് LED ബൾബിന്റെ പരസ്യത്തിൽ രണ്ബിർ ഓടി നടന്ന് ബൾബ്ഇടുന്ന കണ്ടപ്പോൾ മുതൽ തോന്നിയതാ - മൂന്നാലെണ്ണം വാങ്ങണമെന്ന്. വില നോക്കിയപ്പോൾ ഒരെണ്ണത്തിന് തന്നെ 500,400 ഒക്കെ. ഒരു മുന്ന് വാട്ടിന്റെ വാങ്ങി നോക്കാം എന്നൊക്കെ വിചാരിച്ചിരിക്കുന്നിടത്തൂന്നാ ഈ കഥ ആരംഭിക്കുന്നത്.

-----------------------------------------------

കുറച്ച് ദിവസം മുൻപ്  ഞങ്ങൾ കൊച്ചിയിലുള്ള ബഡ്ഡീസെല്ലാരും കൂടി ഒത്തുകൂടിയിരുന്നു. (എല്ലാരും എന്ന് പറഞ്ഞാൽ 9 സഹ-ഹോസ്റ്റലികൾ ഉള്ളതിൽ ഒരു 4 പേര്.) ഓഫീസിലെ പരദൂഷണങ്ങൾ, പിന്നെ ചില ഓൾഡ്ഫെല്ലോസിന്റെ കഥകൾ, ഇതൊക്കെയായിരുന്നു സംസാര വിഷയങ്ങൾ. രണ്ട്  മണിക്കൂർ ഠപ്പേന്ന് പോയി.  'പീപീപ്പി'യെ അവൾടെ കെട്ട്യോൻ വന്നു വിളിച്ചോണ്ടു പോയി. കൊണ്ടു വന്ന ചോക്ലേറ്റ്സൊക്കെ കഴിഞ്ഞു. അപ്പോൾ മുതൽ ബിനി "സന്ധ്യയായി, പോകാം" എന്ന് പറയാനും തുടങ്ങി.

"എന്നാൽ പിന്നെ ഇറങ്ങിയേക്കാം."

പെട്ടെന്ന് ആത്തുവിന് ബോധോദയം വന്നു  -  "അതേ, ഞങ്ങടെ കമ്പനിയിൽ സെയിൽ വരുന്നുണ്ട്. അവരുടെ പ്രോഡക്റ്റ്സ് ഒക്കെ ഡിസ്കൌണ്ട് വിലയ്ക്ക് കിട്ടും. നിങ്ങള്ക്ക് എന്തേലും വേണോ?"

"ഡിസ്കൌണ്ടോ..!" കാഡ്ബറി ഷോട്സ് പൊട്ടി..!

"എനിക്കൊരു LED ബൾബ്വേണം."(ഇലക്ട്രോണിക് ഐറ്റംസും ഉണ്ട്..)

"അതിനെന്താ, ഞാൻ വാങ്ങി വെച്ചേക്കാം."

അങ്ങിനെ ഒത്തുകൂടൽ പിരിച്ച് വിട്ട്, മൂന്നു പേരും മൂന്നു വഴിക്ക് പിരിഞ്ഞു.

-----------------------------------------------

ഇന്നലെ ഉച്ച ആയപ്പോൾ ആത്തുൻറെ വിളി. "അച്ചൂ, ഇവിടെ സെയിൽ."

"കൊള്ളാല്ലോ..."

"11 വാട്ടിന്റെ 2 എണ്ണം 190 രൂപ. 15 വാട്ടിന്റെ 2 എണ്ണം 200 രൂപ. വാങ്ങട്ടെ? "

"എഹ്ഹ്..ആഹ്..വാങ്ങിക്കോ"

-----------------------------------------------

"മാഷേ, LED LED..!! 11 വാട്ടിന്റെ 2 എണ്ണം 190 രൂപ. 15 വാട്ടിന്റെ 2 എണ്ണം 200 രൂപ! എങ്ങിനുണ്ട്?"

"നീ കോമഡി പറയാതെ പോയെ. ഏതോ ലോക്കൽ കമ്പനിയുടെ 3 വാട്ടിന്റെ ഓഫർ പ്രൈസ് 150 ആണ്. അപ്പോഴാ ഇവരുടെ പതിനൊന്നും പതിനഞ്ചും.!"

"സത്യായിട്ടും. എമ്പ്ലോയീസിന് മാത്രം ഉള്ള ഓഫർ ആണ്. നമ്മൾ ഓഫീസിൽ പോകുന്ന വഴിക്ക് അങ്ങോട്ട്കയറിയാൽ പോരെ? "

"ശരി"

അങ്ങിനെ " വഴിക്ക്" ഞങ്ങൾ "അങ്ങൊട്ട്" പോയി. വരവ് ആത്തുവിനെ വിളിച്ച് അറിയിച്ചിട്ട് വണ്ടിയിൽ തന്നെ വെയിറ്റ് ചെയ്തിരുന്നു. ദിപ്പം വരാമെന്ന് പറഞ്ഞ ആത്തുവിനെ കാണാനില്ല.

"അല്ല, ശരിക്കും നീ LED എന്ന് തന്നെയാണോ കേട്ടത്? ഇനി അഥവാ LED തന്നെയാനെങ്കിലും ടോർച്ചിന്റെ ബൾബ്എങ്ങാനും ആണോ?"

"ഒന്ന് പോ മാഷെ. ശരിക്കും LED  തന്നെയാ... ദേ, വന്നു!!"

ആത്തു ഒരു കവറുമായി രംഗപ്രവേശനം ചെയ്തു.

"ദാ പിടിച്ചോ LED. തുറന്ന് നോക്ക് അച്ചൂ."

"ഓഹ് വേണ്ട."

കുശലാന്വേഷണങ്ങളും മറ്റും കഴിഞ്ഞ് 200 രൂപ എടുത്ത് ഏൽപ്പിക്കാൻ നോക്കിയിട്ട് ആത്തു വാങ്ങണില്ല. പിന്നെ ഒരു വിധത്തില് അടിച്ചേൽപ്പിച്ചിട്ട് പൊന്നു.

"നമ്മുടെ ആദ്യത്തെ LED ബൾബ്‌." ഞാൻ പാക്കറ്റ് പൊട്ടിച്ച് നോക്കി.

എലി പുന്നെല്ല് തപ്പി പോയിട്ട് പാഷാണം കണ്ട അവസ്ഥ. 2 CFL ബൾബുകൾ എന്നെ നോക്കി പുഞ്ചിരി തൂകിയിരിക്കുന്നു. ഞാൻ അഭിയേട്ടനെ നോക്കി അതേ പുഞ്ചിരി പാസ്സ് ചെയ്തു. പ്ലിംഗ്...

"എനിക്കപ്പോഴേ അറിയാരുന്നു. ശരിക്കും LED, ഒറിജിനൽ LED..എന്തൊക്കെയാരുന്നു.. അല്ല അറിയാൻ മേലാത്തോണ്ട് ചോദിക്കുവാ, നിൻറെ എല്ലാ ഫ്രണ്ട്സും നിൻറെ പോലെയാ?"

"ഏഹ്..!! ദേ, എന്റെ ഫ്രണ്ട്സിനെ പറഞ്ഞാലുണ്ടല്ലോ..!!"

", അപ്പൊ നിൻറെ നിലവാരം നിനക്ക് തന്നെ നന്നായി അറിയാല്ലോ..:P"

പിന്നെ ഞാൻ ഒന്നും മിണ്ടിയില്ല. എന്തിനാല്ലേ നമ്മൾ വടി കൊടുത്തടി വാങ്ങുന്നത്..

-----------------------------------------------

വൈകിട്ട് വീട്ടിലെത്തി പാക്കറ്റ് തുറന്ന് ബൾബ്എടുത്തു നോക്കി. എന്തോ ഒരു പ്രശ്നമുണ്ടല്ലോ? ഞാൻ ബൾബ്ഒന്ന് കിലുക്കി നോക്കി. "ക്ലും ക്ലും.."

"ഡീ, അത് തേങ്ങ അല്ല, കുലുക്കി നോക്കാൻ..!"

ഹേ..വീണ്ടും അപമാൻ..!! ഇനിയിത് കത്താതിരുന്നാൽ പൂർത്തിയായി.കാവിലമ്മേ ശക്തി തരണേ...രണ്ടും ഹാളിലെ ഹോൾടെറിൽ ഇട്ട് ടെസ്റ്റ്ചെയ്തു നോക്കി.

ആരുടെയോ ഭാഗ്യം..(ആത്തുവിന്റെ ആണോ അതോ എന്റെയാണോ??) രണ്ടും കത്തി. ആ സംഭവം അങ്ങിനെ അവസാനിച്ചു. എന്നാലും എനിക്കൊരു സംശയം - കിലുങ്ങുന്ന CFL കത്തുമോ?


Tuesday, March 17, 2015

ചെരുപ്പ് പുരാണം


ഏതാണ്ട് പ്ലസ്‌ 2 മുതൽ എനിക്ക് അഭിമുഖീകരിക്കേണ്ടി വന്നിരുന്ന ഒരു പ്രശ്നമാണ് ചെരുപ്പ്-വാങ്ങൽ എന്ന യജ്ഞം. ആദ്യമൊക്കെ അമ്മ കൂടെ വരുമായിരുന്നു. "ഏറ്റവും വലിയ സൈസ് ഷൂ പോരട്ടെ" എന്ന് കടകളിൽ കയറുമ്പോൾ തന്നെ പ്രഖ്യാപിച്ചിട്ട് അമ്മ എവിടേലും ആസനസ്ഥയാകും.

"ഈ കൊച്ചിന് ഷൂ വേണേല് ബാറ്റക്കാര് കനിയണം", "എന്തോര് വലിയ കാലാ..", "ഇതിന് ചെറുക്കന്മാരുടെ ചെരുപ്പെടുക്കട്ടെ ചേച്ചീ.."എന്നീ ഡയലോഗ്കള് കേട്ട് മടുത്ത അമ്മ, പിന്നെ പിന്നെ ചെരുപ്പ് വാങ്ങണം എന്ന് പറഞ്ഞാൽ "ശനിയാഴ്ച പോയി തന്നെത്താനെ വാങ്ങിച്ചോ" എന്നും പറഞ്ഞ് നയിസായിട്ട് അങ്ങ് ഒഴിയും.

പ്ലസ്‌ 2 കഴിയുന്നത്‌ വരെ ചെക്കന്മാരുടെ ഷൂസും കാൻവാസ് ഷൂസും ഒക്കെ ആയിട്ട് അഡ്ജസ്റ്റ് ചെയ്ത് ജീവിച്ചു. ഇനിയിപ്പ ഷൂ അന്വേഷിച്ചു നടക്കണ്ടല്ലോ എന്ന സമാധാനത്തോടെ കോളേജിൽ എത്തിയപ്പോഴല്ലെ പണി പാളിയത്. ചെരുപ്പെങ്ങാനും പൊട്ടിയാൽ നാട്ടിൽ വരുന്നത് വരെ എങ്ങിനേലും നടന്നേ പറ്റു. ശ്രീകൃഷ്ണപുരത്ത് അത്രേം വല്യ ചെരുപ്പ് കിട്ടില്ല. എട്ടിന്റെ പണി, അല്ലാതെന്ത് പറയാൻ.

തേർഡ് ഇയർ മുതൽ പ്രൊജക്റ്റിന്റെ പേരും പറഞ്ഞ് ഞങ്ങൾ ഇടയ്ക്കിടെ എറണാകുളത്ത് കറങ്ങാൻ പോകും. രേഷുവിന്റെ വീട്ടിലായിരിക്കും താമസം. എല്ലാരും നല്ല തീറ്റി ആയത് കാരണം രേഷൂൻറെ മമ്മിക്കായിരുന്നു പണി മുഴുവൻ. ചിക്കൻ സ്റ്റൂവും ചപ്പാത്തിയും, കൊഞ്ചു മാങ്ങാക്കറിയും അങ്ങിനെ ഒരുപാട് സ്പെഷ്യൽ ഐറ്റംസ് ഉണ്ടാകും. രാവിലെ കഴിച്ചിട്ട് ഇറങ്ങും. 2 മണിക്കൂർ മാത്രേ ക്ലാസ്സുണ്ടാകു. നേരെ വീട്ടിൽ പോയാൽ മമ്മിക്ക്‌ അതൊരു ബുദ്ധിമുട്ടായാലോ. അതോണ്ട് മാത്രമാ കറങ്ങാൻ പോകുന്നത്. :D 

അങ്ങിനെ ഒരു ഏറണാകുളം റോമിങ്ങിനിടയിൽ നീല ബാറുള്ള ഒരു ചെരുപ്പ് കിട്ടി; പാരഗണ്‍ സ്ലിപ്പർ അല്ല, നല്ല തറവാടി "ബ്ലൂ സാന്ടൽ". കുറേ നാൾക്ക് ശേഷമാണ് മനസ്സിനിണങ്ങുന്ന ഒരു ജോഡി ചെരുപ്പ് കിട്ടുന്നത്. എവിടെപ്പോയാലും "അങ്ങോട്ട് നോക്കി; ഇങ്ങോട്ട് നോക്കി; വായിനോക്കി " നടന്നിരുന്ന ഞാൻ "നല്ല കുട്ടിയായി" കാലും നോക്കി ഭംഗി ആസ്വദിച്ച് നടക്കാൻ തുടങ്ങി.  കോളേജ് ഹോസ്റ്റലിൽ തിരിച്ചെത്തിയിട്ടും ചെരുപ്പിൻറെ ഭംഗി ആസ്വദിച്ചു തീരാത്തത് കാരണം എല്ലാ ദിവസവും ഉപയോഗ ശേഷം തുടച്ച് വൃത്തിയാക്കി ബെഡിൻറെ ഒരറ്റത്ത് സൂക്ഷിച്ചു വെക്കും. അങ്ങിനെ ഞാൻ പോന്നു പോലെ കൊണ്ടു നടന്ന ഒരു ചെരുപ്പായിരുന്നു അത്.

അങ്ങിനെ ഇരിക്കെ നാല് ദിവസം അവധി ഒത്ത് കിട്ടി. ഷേർമാലയും ഞാനും
ഒറ്റപ്പാലത്തൂന്നു  ചെങ്ങന്നൂര് വരെ ട്രെയിനിലാണ് യാത്ര. തൃശൂർ വരെ ഷേർമാലയുടെ "കല-പില". അത് കഴിഞ്ഞ് കോട്ടയം വരെ അപ്പർ ബെർത്തിൽ കയറിക്കിടന്ന് ഉറക്കം. കോട്ടയമെത്തിയാൽ വേഗം എഴുന്നേറ്റ് ബാഗും എടുത്തു ഡോറില് പോയിരിക്കും. ചെങ്ങന്നൂര് വരെ കാറ്റും കൊണ്ട്. എന്ത് രസാന്നറിയ്യോ..ബാഗിന് നല്ല ഭാരമായിരിക്കും. ഒരു വെയിറ്റിനു വേണ്ടി മാത്രം ചുമക്കുന്ന കുറച്ച് ബുക്സ് ഉണ്ടാകും.പിന്നെ മുഷിഞ്ഞ കുറെ ഡ്രെസ്സും. ഇതോക്കെയാണ് നാട്ട്-യാത്രയിൽ ഞങ്ങൾ കർശനമായും നടപ്പാക്കിയിരുന്ന ആചാരങ്ങൾ.

എപ്പോഴത്തെയും പോലെ കോട്ടയം കഴിഞ്ഞപ്പോൾ ഡോറില് വന്ന് കാലും വെളിയിലോട്ട്‌ ഇട്ട് ഇരിക്കാൻ തുടങ്ങി. ചെങ്ങന്നൂര് എത്തുന്നതിനു മുൻപ് ഒരു വലിയ പുഴ ഉണ്ട്. ട്രെയിൻ കറക്റ്റ് അതിൻറെ മുകളിൽ എത്തിയപ്പോൾ, "ബ്ലും.."എന്റെ ആരുമയായ ചെരുപ്പ് ദെ കിടക്കുന്നു വെള്ളത്തിൽ. കുറച്ച് നേരത്തേയ്ക്ക് അനങ്ങാതെ അവിടെ തന്നെയിരുന്നു. ആകെ ഒരു വിഷമം പോലെ..

"ചെരുപ്പിന് പകരം ഈ ജന്തു വീണിരുന്നെങ്കിൽ..."ഈ ആത്മഗദം കേട്ടപ്പോഴാണ് എനിക്ക് തോന്നിയത് ചെരുപ്പല്ലേ ബ്ലും ആയുള്ളൂ. ഞാൻ കൂടെ ബ്ലും ആയിരുന്നെങ്കിൽ എന്ത് ചെയ്തേനെ...

Thursday, March 5, 2015

പെണ്ണുകാണൽ - വേർഷൻ 1.0

ഈ വീക്കെൻറ് കൊച്ചീല് നിന്നിട്ട് കാര്യമില്ല. സഹമുറിയത്തികൾ എല്ലാരും വീട്ടിൽ പോയി. മാധവേട്ടന്റെ സെക്കണ്ട് ഹാൻഡ് ഇലക്ട്രോണിക്സ് കടയിൽ  നിന്ന് രണ്ടായിരം രൂപയ്ക്ക് വാങ്ങിയ 32 ഇഞ്ചിന്റെ ഒരു ടിവി മാത്രമാണ് ആകെയുള്ള ടൈംപാസ്സ്. ഇടയ്ക്കിടെ ഒരു പൊട്ടലോ ചീറ്റലോ കേട്ടാലായി. ദേഷ്യം വന്ന് മണ്ടയ്ക്കിട്ടൊന്നു കൊടുത്താൽ 10 മിനിറ്റ് അനർഘനിർഘളം പരിപാടി കാണാൻ പറ്റും. ഒറ്റയ്ക്കിരുന്ന് ടിവി  തട്ടുന്നതിനുള്ള റിസ്ക്‌ എടുക്കാൻ വയ്യാത്തതിനാലും വായിലോട്ടു തട്ടാനുള്ളത് സ്വയം വെച്ചുണ്ടാക്കിയാൽ എനിക്കെന്ത് തോന്നും എന്ന കാരണത്താലും വീട്ടിലോട്ട് കെട്ടിയെടുക്കാൻ തീരുമാനിച്ചു.

സാധാരണ ഞാൻ വീട്ടിലെത്തിയാൽ സിറ്റൗട്ടിന്റെ പടിയിലിരുന്നു സന്ധ്യ വരെ വിശേഷം പറയുന്ന അമ്മ എന്നെ കണ്ടതും നേരെ ലാൻഡ്‌ഫോണിൻറെ അടുത്തേയ്ക്കോടി. പാവം എന്റെ കൊച്ച് ഇത്രേ.....൦ ദൂരം (ഏതാണ്ട് 175 കി.മി.) യാത്ര ചെയ്ത് വന്നതല്ലേ., എന്തേലും കഴിച്ചോ? വിശക്കുന്നോ? ഏഹെ..ഒന്നും ചോദിച്ചില്ല. ഇതെന്താ ഇപ്പൊ ഇത്ര കാര്യായിട്ട് ഫോണില്...

"ആ. വന്നിട്ടുണ്ട്..ഞായറാഴ്ച.. രാവിലെയോ? 11 മണി? ആ അത് മതി. ശരി."

അല്ലേലും ഞാൻ വരുന്ന ആഴ്ച അമ്മയ്ക്ക് എങ്ങോട്ടേലും യാത്ര ഉണ്ടാകും. എനിക്കാണേല് ശനിയാഴ്ച വീട്ടിലെത്തിയാൽ തിങ്കളാഴ്ച രാവിലെ വരെ എങ്ങോട്ടും പോകാനിഷ്ടമല്ല.

"ഞായറാഴ്ച രാവിലെ 11 മണിക്ക് അമ്മ എങ്ങോട്ടാ ?"

"ഞാനെങ്ങും പോകുന്നില്ല, നീയും എങ്ങും പോകാണ്ടിരുന്നാൽ മതി"

"അതെന്താമ്മേ അങ്ങിനെ?"("ങ്ങ"യ്ക്ക് ഇത്തിരി സ്ട്രെസ്സ്)

"താഴത്തെ മാമന്റെ അനിയത്തീടെ ഭർത്താവിന്റെ പെങ്ങടെ ഭർത്താവിന്റെ  അനിയൻ ഒരാളുണ്ട്.ഗൾഫിലാ ജോലി. ഇപ്പൊ നാട്ടിലുണ്ട്, അവര് നാളെ ഇങ്ങോട്ട് വരുന്നെന്ന്."

ഇത്രേം പറഞ്ഞു നാണം കലക്കി ഒരു ചിരിയും പാസ്സാക്കി അമ്മ അകത്തോട്ട് പോയി.അപ്പൊ സംഭവം ലതാണ്.. പെണ്ണുകാണൽ..!!

"അമ്മേ..."
മറുപടിയില്ല.
വീണ്ടും "അമ്മേ .."
വീണ്ടും മറുപടിയില്ല..
"ആഹാ ...അമ്മച്ചീ..."

"എന്താടി നിന്ന് ലേലം വിളിക്കുന്നേ? വന്നിട്ട് മണിക്കുർ രണ്ടായി. താളം തുള്ളി മുറ്റത്ത്‌ തന്നെ അങ്ങ് നിന്നോ. പ്രായമെത്രെ ആയീന്നാ വിചാരം."

"അമ്മ വിഷയം മാറ്റണ്ട. എന്നോടൊരു വാക്ക് പോലും ചോദിക്കാതെ അമ്മ എന്തിനാ അവരോട് വരാൻ പറഞ്ഞത്?"

"അതൊന്നും പിള്ളേരറിയണ്ട കാര്യമല്ല."

"ഏഹ്, പിള്ളേരെ കെട്ടിച്ചാ ബാലവിവാഹത്തിന് കേസെടുക്കും."

"പിന്നേ, പന പോലെ വളർന്നു, ഒരു ബാലിക വന്നേക്കുന്നു.!!"

ഈ സംസാരം ചെന്നവസാനിച്ചത്‌ എന്റെ പട്ടിണി സമരത്തിലാണ്. തേങ്ങ വറത്തരച്ച നല്ല ചൂരക്കറിയും കപ്പയും ഒക്കെ കൂട്ടി എന്റെ മുന്നിലിരുന്ന് തട്ടിയിട്ട് ഒരു ടയലോഗ് - "ചോറ് വിളമ്പി വെച്ചിട്ടുണ്ട്. നിനക്ക് വേണേല് എടുത്ത് കഴിച്ചിട്ട് കിടന്നുറങ്ങ്."

എന്തൊരു ജാഡ..!! എനിക്ക് വേണേല്..!! ഇല്ല. ഇനി ഒരു വട്ടം കൂടി പറയാതെ ഞാൻ കഴിക്കില്ല. അമ്മയോട്ട് പറഞ്ഞുമില്ല, ഞാനൊട്ട്‌ കഴിച്ചുമില്ല. ഭക്ഷണശാപം..അല്ലാതെന്ത്..!! വിശപ്പിന്റെ കാഠിന്യവും കല്യാണം എന്ന കനി കഴിച്ചാൽ ജീവിതം കോഞ്ഞാട്ട ആകുമോ എന്ന പേടിയും കാരണം രാത്രി ഉറങ്ങാൻ കഴിഞ്ഞില്ല. ഇതിലും ഭേദം റപ്പായീസിലെ ചിക്കൻ ഫ്രൈയും കഴിച്ച് മാധവ്സ് ബ്രാൻഡ്‌ ടിവിയുംകണ്ട് കൊതുകിനേം തല്ലിക്കൊന്ന് അവിടെത്തന്നെ ഇരിക്കുന്നതായിരുന്നു. ടെസ്പ്..!!

നേരം വെളുക്കാറായപ്പോഴാ ഒന്ന് കണ്ണടച്ചത്‌. ക്ലാ ക്ലാ ക്ലീ ക്ലീ... മൈനയല്ല, കരിയിലക്കിളിയാ. രാവിലെ തുടങ്ങി. ഇതുങ്ങൾക്ക് കിടന്നുറങ്ങിക്കൂടെ? കൂടെ വേറെയും അപശബ്ദ്ങ്ങളുണ്ടല്ലോ. അമ്മ.!

"നട്ടുച്ച വരെ കിടന്നുറങ്ങിക്കോ..ഒരു ഉത്തരവാദിത്തവും ഇല്ല. ഇങ്ങനെയായാൽ എന്താ ചെയ്യാ? നാളെ വേറൊരു വീട്ടിലോട്ട് കയറിച്ചെല്ലാനുള്ളതാ....ബ്ലാ ബ്ലാ ബ്ലാ..

"അം.." - വേണ്ട, അമ്മോടിനി ഗുസ്തിപിടിച്ചാൽ വീണ്ടും പട്ടിണിയാകും.

"അമ്മേ..(സ്നേഹത്തോടെ)"

"വേഗം പോയി കുളിച്ചിട്ട് വാ. അവര് അരമണിക്കൂറിലിങ്ങെത്തും."

"അരമണിക്കൂറോ?!! അതൊന്നും ശരിയാകൂല്ല."

"അത്രെയൊക്കെ ശരിയായാൽ മതി"

"അം.." വേണ്ട, വേണ്ട..

ഉത്തരവ് പ്രകാരം റെഡി ആയി വന്ന് ദോശേം ചമ്മന്തിം തട്ടിക്കൊണ്ടിരുന്നപ്പോ ദേ വരുന്നു 2-3 വണ്ടികൾ. ഒരു പട തന്നെയുണ്ടല്ലോ..!!

ചെക്കൻ, ചെക്കൻറെ നാല് പെങ്ങൾസ്, മൂന്ന് അളിയൻസ്(ഒരാള് നാട്ടിലില്ലാന്ന്..ഭാഗ്യം), ഇവരുടെ കുട്ടികൾ, അമ്മ. ഇവർക്കെല്ലാം പുറമേ വീട്ടുകാർക്കിടയിൽ POC ആയിഎനിക്കിട്ട് പണി തന്ന അമ്മായിയും.

"അകത്തേയ്ക്കിരിക്കാം.." ഇത്രേം നേരം എന്നെ വഴക്ക് പറഞ്ഞോണ്ടിരുന്ന അമ്മ നയിസായിട്ട് ഉത്തമ വീട്ടമ്മയുടെ രൂപം പ്രാപിച്ചു എല്ലാവരെയും ആനയിച്ചിരുത്തി. ആൾക്കാരുടെ എണ്ണം കൂടിയത് കൊണ്ടാണോ, അതോ ഞാൻ അലമ്പിയാലോ എന്ന് വിചാരിച്ചിട്ടാണോ ആവോ അമ്മ തന്നെ എല്ലാവര്ക്കും ചായ കൊടുത്തു.

നമുക്ക് പ്രത്യേകിച്ച് നാണ്‍-മാൻ ഒന്നും ഇല്ലെങ്കിലും, അത് അവരെ അറിയിക്കണ്ടല്ലോ എന്ന് കരുതി അമ്മേടെ പിന്നില് പമ്മി നിൽക്കാൻ ഒരു ശ്രമം നടത്തി നോക്കിയതാ. അമ്മേക്കാളും ഒരടി നീളം കൂടുതലായത് കാരണം അത് ഫ്ലോപ്പായി.

"മോൾ ഇങ്ങു വന്നേ ?"

ങേ..!ഒരു പെങ്ങൾ!!

"ഇത്തിരി തടി കുറവാ, അത് സാരമില്ല ഞങ്ങള് ശരിയാക്കി എടുത്തോള്ളാം. "

ദൈവമേ, ഗാർഹികപീഡനമാണോ ചേച്ചി ഉദ്ധെശിച്ചത്?

"തടി കുറവാണേലും നീളം കൂടുതലാണ്, രണ്ടും കൂടി ക്യാൻസൽ ആയിക്കൊള്ളും."

അളിയാ...ഇത്രേം ചളി വേണോ?

അതൊരു തുടക്കം മാത്രമായിരുന്നു. അളിയൻമാർ ചളി പറയുന്നു. ചേച്ചിമാർ ആസ്വദിച്ച് ചിരിക്കുന്നു. പിള്ളേര് തേരാ പാരാ ഓടുന്നു. ഒരാൾ മാത്രം മസ്സില് പിടിച്ചിരിക്കുന്നു., നമ്മുടെ പയ്യൻസ്., 31 വയസ്സുള്ള "പയ്യൻസ്". സ്വർണപ്പല്ലില്ലാത്തോണ്ടാണോആവോ ആ മനുഷ്യന് ചിരി വരാത്തത്.

അവസാനം, ഒന്നൊന്നൊര മണിക്കൂർ നീണ്ടു നിന്ന "പെണ്ണുകാണൽ" അവസാനിപ്പിച്ച് വിരുന്നുകാരെല്ലാം യാത്ര പറഞ്ഞിറങ്ങി.

"അപ്പൊ ശരി, വിളിക്കാം"

നമ്മുടെ "പയ്യൻ" ഏറ്റവും മുൻപിലുള്ള കാറിലെ മുൻ സീറ്റിൽ, ഒരു വേ-ഫേരർ ലെൻസ് ഒക്കെ വെച്ച് നേരത്തെ പിടിച്ച മസ്സില് വിടാതെ  കയറിയിരുന്നു. എല്ലാവരും കയറി വണ്ടി എടുത്തപ്പോഴേക്കും തല ഒരു എൻപത്തഞ്ചു ഡിഗ്രി  തിരിച്ച് ഒരു മാതിരി രാഷ്ട്രിയക്കാരുടെ പോലെ വെളുക്കനെ ഒരു ചിരി. ഇതിനാണോ ഏതോ മഹാൻ പറഞ്ഞത്, "ലേറ്റ് ആയി വന്താലും സ്റ്റയിലായി വരുവേൻ.."

അവര് പോയ പാടെ ഞാനുമിറങ്ങി. തിങ്കളാഴ്ച്ച രാവിലെ പോയാൽ മതി, വയണേപ്പം ഉണ്ടാക്കിത്തരാം എന്നൊക്കെ പറഞ്ഞ് അമ്മ ഒന്ന് വീഴ്ത്താൻ നോക്കി. ഞാൻ വീണില്ല. വയണേപ്പം തിന്നില്ലേലും വേണ്ടീല, ഇതുപോലുള്ള "അതിമനോഹരമായ" ആചാരങ്ങൾ ഇനിയും ഉണ്ടെങ്കിലേ, അത് ശരിയാകില്ല.

പിന്നെ ഒരാഴ്ചത്തേയ്ക്ക് ഞാൻ അമ്മയോട് ഇതിനെപ്പറ്റി ഒന്നും ചോദിച്ചുമില്ല, അമ്മ ഒന്നും പറഞ്ഞതുമില്ല. ഏഹ്..എന്നാലും എന്താ സംഭവിച്ചത് എന്നറിയാൻ ഒരു ഒരു ആകാംഷ.

"അവര് വിളിച്ചില്ലേ അമ്മെ?"

"ആര്?"

"ലവര് "

"ഓ, ആ പയ്യന് ഇത്തിരി നീളം കുറവാ. നീ ശനിയാഴ്ച വാ, നമുക്ക് വേറെ നോക്കാം."

പ്ലിംഗ്..ചോദിച്ച് വാങ്ങിച്ചു.!

".അയ്യോ.അടുത്ത ആഴ്ച ഒരുപാട് പണിയുണ്ട്. എനിക്കുറക്കം വരുന്നു. ശരിയമ്മേ."

നാട്ടാപ്പാതിരാ ആയാലും ഉറങ്ങാതെ കറങ്ങി നടക്കുന്ന എന്നെ നല്ലോണം അറിയാവുന്ന അമ്മ ചോദിച്ചില്ല എന്താ 8 മണിക്ക് ഉറങ്ങുന്നേന്ന്. ഇന്നും ഇന്നലേം കാണാൻ തുടങ്ങിയതല്ലല്ലോ. എന്തായാലും മൂന്ന് നാല് മാസത്തേയ്ക്ക് ഒരു മനസ്സമാധൗ ഉണ്ടാരുന്നു.

NB: ഈ വന്ന കാലത്തും, ഒരോ ചെറിയ പരിപാടിക്ക് പോലും എല്ലാവരും ഒരുമിച്ചു കൂടുന്ന ആ കുടുംബത്തോട് ശരിക്കും ബഹുമാനം തോന്നി.

Friday, January 23, 2015

ഷേർമാലാ കി വർമാലാ

2009 മുതലിങ്ങോട്ട്‌ കോളേജിലെ ആരുടേലും കല്യാണം എന്ന് കേട്ടാൽ ഭയങ്കര സന്തോഷാ. വേറൊന്നുമല്ല, എല്ലാരേം കാണാല്ലോ..! എന്ന് വെച്ച് എല്ലാ കല്യാണത്തിനും പോകുന്ന സഹൃദയ ആണെന്ന് ആരും വിചാരിക്കണ്ട. പറ്റിയാൽ പോകും, അത്ര തന്നെ., പോയില്ലെങ്കിൽ ഫോട്ടോസ് കണ്ടു കൊതിതീർക്കും.

അങ്ങിനെ ഇരിക്കെ ഒരു കല്യാണം ഒത്തു കിട്ടി - ഞങ്ങൾടെ ഷേർമാലയുടെ. എന്ത് വൃത്തികെട്ട പേരാല്ലേ ഈ ഷേർമാല എന്ന് വിചാരിച്ചെങ്കിൽ തെറ്റി.
ദീപ്തി അകാ ദീപ്സ്‌ എന്നാണ് ആ ഭവതിയുടെ പേര്.

ചെങ്ങന്നൂര്കാരിയാണെങ്കിലും ആള് ഭയങ്കര ഹിന്ദിക്കാരിയാ. നമ്മുടെ മാതൃഭാഷ മലയാളം ആണെന്ന് പറഞ്ഞാൽ "ഹിന്ദി ഹമാരാ രാഷ്ട്ര ഭാഷാ ഹൈ!" എന്ന് പറയുന്ന ടൈപ്പ്.പുറമേ നോക്കിയാൽ ഒരു ടോമ്ബോയി പെങ്കൊച്ച്, എന്നാൽ അകമേ പ്രണയത്തിൻറെ ഡെഡ് സീയിൽ പൊങ്ങിക്കിടക്കുന്ന ആളാ. ഈ അനന്ത സാഗരം ഇടയ്ക്ക് തുവുന്നത് ഹിന്ദി ഷേർ ആയിട്ടാണ്. സത്യം പറയുവാണേല്, അതിനൊക്കെ ഭയങ്കര അർത്ഥങ്ങളാ. പലതിന്റെയും അർത്ഥം മനസ്സിലായില്ലെങ്കിലും അവൾ ഞങ്ങളുടെ "ഒയീ ഷെർമാല"ആയി. ഇവളെ കെട്ടുന്ന പാവത്തിൻറെ കഷ്ടകാലം, ഹാ..

എന്തായാലും കല്യാണം ഉറപ്പിച്ചു. ഇനി  പോകാൻ ആരോക്കെയുണ്ട് എന്ന് നോക്കട്ടെ. ഞങ്ങൾടെ കൂട്ടത്തിലെ 2 പേര് കേട്ട്യോന്മാരേം കുട്ട്യോളേം കൂട്ടി എത്തിക്കോളാം എന്ന് പറഞ്ഞു. 2 എണ്ണം ചെന്നൈന്നു വരും, ഒരാൾ മലപ്പുറത്തൂന്നും. സിംഗിൾ ആയി ഈ വരുന്ന 3 പേരും നേരെ ഏറണാകുളം വരട്ടെ. നുമ്മ  ഇവിടെ ഉണ്ടല്ലോ. ഒരുമിച്ചു പോകാം. ഇവിടുന്ന് AC കനാൽ റോഡ്‌ വഴി ചെങ്ങന്നൂർ. അപ്പൊ പ്ലാൻ റെഡി.

ഒൻപതരയ്ക്ക് ഇറങ്ങാം എന്ന് വിചാരിച്ച് വിചാരിച്ച് 11 മണി കഴിഞ്ഞപ്പോ ഇറങ്ങി. ഞാൻ കാരണം അല്ല ലേറ്റ് ആയതു. ഇത്രേം പേർക്ക് ബ്രേക്ക്‌ ഫാസ്റ്റ് ഉണ്ടാക്കി കിച്ചനും ക്ലീൻ ചെയ്ത് ഇറങ്ങിയപ്പോ ഒരു സമയം ആയതാ .!!

വൈറ്റില കഴിഞ്ഞപ്പോഴേക്കും ചെറുതായി വിശക്കാൻ തുടങ്ങി. രാവിലത്തെ ക്ലീനിംഗ് അധ്വാനം കാരണം കഴിച്ചതെല്ലാം ദഹിച്ചു.

"എനിക്ക് വിശക്കുന്നു"

"ഇയ്യ്‌ മിണ്ടാണ്ടിരുന്നോളിൻ, എനിക്കും വിശക്കും." നമ്മുടെ ഉമ്മച്ചിക്കുട്ടി. പേര് ജംസി, ഇഷ്ട വിനോദം - ഫുഡ്ഡടി.

അല്ല, ഇതെവിടുത്തെ ന്യായം.! മനുഷ്യന് വിശക്കുന്നൂന്ന് പറയാനും പാടില്ലേ!!

"കുറച്ചു നേരം സഹിച്ചാൽ നമുക്ക് ഹോട്ടൽ ഹട്ട്സിൽ കയറാം." അഭിയേട്ടൻ ഇടപെട്ടു. 'മിണ്ടാതിരുന്നോ' എന്നാണോ ഇനി കവി ഉദ്ദേശിച്ചത്?? ആവോ, എന്തായാലും ഹം ചുപ് രഹെ ഹായ് ഹോ ഹം.

ഹട്ട്സിൽ കയറി, കുഴപ്പമില്ലാത്ത ഒരു ലഞ്ചും കഴിച്ച് വീണ്ടും പ്രയാണം തുടർന്നു. റോഡ്‌ നിറച്ചും വണ്ടികൾ. ഇവർക്കൊക്കെ വീട്ടിൽ പോയിക്കിടന്ന് ഉറങ്ങിക്കൂടെ? അല്ല പിന്നെ.. പരസ്പരം കളിയാക്കലും, കേട്ടാൽ ചെവിപോത്തുന്ന രാഗത്തിലുള്ള പാട്ടുകളുമായി എങ്ങിനെയോ ഞങ്ങൾ ആലപ്പുഴ ടൌണ്‍ കടന്നു. NH റോഡ്‌ വഴി പോകുമ്പോൾ കളർകോട് എന്നൊരു സ്ഥലമുണ്ട്. അത് വഴി(AC കനാൽ റോഡ്‌) പോയാൽ, ചങ്ങനാശ്ശേരി എത്താം.

പാടങ്ങളും, കായലും, പിന്നെ ഇടയ്ക്കിടെ ചെറിയ ടൌണുകളുമുള്ള നല്ല സ്ട്രയിട്റ്റ് റോഡ്‌. ഹൊ, എന്തൊരു മനസ്സമാധൗ..!!

"വാാാാവു.."

ഏ, വണ്ടില് പൂച്ച കയറിയോ?

"വാാാാവു..., എന്തൊരു പച്ചപ്പ്..!!" ഉമ്മച്ചിക്കുട്ടി പ്രകൃതി ഭംഗി ആസ്വദിച്ചതാ !!

എന്നാപ്പിന്നെ കുറച്ച് പച്ചപ്പ്‌ കണ്ടിട്ടു പോകാം എന്നും പറഞ്ഞ് അഭിയേട്ടൻ വണ്ടി കൈനകരിയിലോട്ട് വിട്ടു. ഏതാണ്ട് ചായ ടൈം ആയിട്ടുണ്ടാരുന്നു. വഴീൽ കണ്ട ഒരു ചായക്കടയിൽ ചായേം കുടിച്ചു തിരിച്ചു മെയിൻ റോഡിലോട്ടു വരുന്ന വഴിക്ക് ഒരു കടവിലോട്ടുള്ള വഴി കണ്ടു.  വെറുതെ ഒന്ന് പോയി നോക്കാല്ലേ.. ആരോ ആത്മഗദിച്ചു. ശരി. പോയി. കനാലിന് കുറുകെ കടത്തുണ്ട്. ഒരു വള്ളോം കിടപ്പുണ്ട്.വള്ളത്തിന്റെ അമരത്ത് ഇത്തിരി പ്രായമായ ഒരു ചേട്ടനുണ്ട്. കുറച്ചു നേരം നിന്ന് ഭംഗി ആസ്വദിച്ച് പോകാം എന്ന് വിചാരിച്ചപ്പോ ഒരാള് ആ ചേട്ടനോട് ഭയങ്കര വർത്താനം - കുഞ്ഞു. പേര് പോലെ തന്നെ കുഞ്ഞിതാ.

"ഈ ചേട്ടൻ നമ്മളെ കായല് ചുറ്റികാണിക്കാന്ന് പറഞ്ഞു. പോകാം?"

എൻറെ വീടിൻറെ അടുത്തുടെ ഇത്തിക്കര ആറിൻറെ ഒരു കൈവഴി ഒക്കെ പോകുന്നുണ്ട്. എന്നാലും എനിക്ക് നീന്താനോന്നും അറിയൂല്ല. ഈ കുഞ്ഞൂനെ ഞാനിന്ന് ശരിയാക്കും. ഞാൻ ഇത്രേം ആലോചിച്ച സമയംകൊണ്ട് ബാക്കി എല്ലാരും വള്ളത്തിൽ കയറിപ്പറ്റി.

"വാ, വേഗം കയറ്" - ബിനി.

യു ടൂ ബ്രുട്ടെസീ...!! കടവിലാണേല് കുറേ ആൾക്കാരും നിൽപ്പുണ്ട്. മാനം കപ്പല് കയറാതിരിക്കാൻ ഞാനും വള്ളത്തേൽ  കയറി. ആദ്യം ശരിക്കും പേടിച്ചു. പിന്നെ മനസ്സിലായി, വർഷങ്ങളുടെ തഴമ്പുള്ള ആ കൈകളിൽ ഞങ്ങൾ സുരക്ഷിതരാണെന്ന്.

"ചേട്ടാ, ഞാൻ ഒന്ന് തുഴഞ്ഞൊട്ടെ? " വീണ്ടും ബ്രുട്ടെസി!!!

അവസാനം ഓരോരുത്തരും ടേണ്‍ വെച്ച് തുഴഞ്ഞു. എല്ലാരും സ്വയം അഭിമാനിച്ചു- ഞാൻ വള്ളം തുഴഞ്ഞല്ലോ എന്ന്. സത്യം ആ ചേട്ടനല്ലേ അറിയ്യൂ...ഇടയ്ക്ക് ആരുടെയോ ഫോണ്‍ അടിച്ചപ്പോഴാണ്‌ നമ്മൾ വന്നത് കല്യാണത്തിന് പോകാനാണെന്ന് എല്ലാർക്കും ഓർമ്മ വന്നത്. സന്ധ്യ വരെ ആ കായലിനെ ശരിക്കും ആസ്വദിച്ചു പോയാൽ മതിയെന്ന ചേട്ടൻറെ ഉപദേശം സ്നേഹത്തോടെ നിരസിച്ച്, അവിടുന്ന് തിരിച്ചു.

"അള്ളാ!!താറാവിന്റെ മണം."

"മും, കുറച്ചു മുൻപേ ഒരു താറാക്കൂട്ടം പോയിരുന്നു."

"അല്ല,വെച്ച താറാവിന്റെ മണം."

"വൈകുന്നേരം ഷാപ്പിൻറെ മുൻപിലൂടെ  പോയാല് താറാവും ബ്രാലും ഒക്കെ മണക്കും. ഞാൻ പോയി വാങ്ങിയിട്ട് വരാം." വണ്ടി ഒതുക്കി നിർത്തിയിട്ടു അഭിയേട്ടൻ പറഞ്ഞു.

കപ്പ, താറാവ്, മീൻകറി, കല്ലുമ്മക്കായ ഫ്രൈ, പോടിമീൻ ഫ്രൈ...ഇതെല്ലാം വൈകുന്നേരം,ചെറിയ കാറ്റുള്ള ഒരു പാടവരമ്പത്തിരുന്നു കഴിക്കുന്ന കാര്യം ഒന്നോർത്ത് നോക്ക്യേ...

"ഒരു ജാതി ടേസ്റ്റ്..ഒരു ജാതി കാറ്റ്...." തൃശൂർകാരി ബ്രൂട്ടസി.

"നല്ല പാവം താറാവ്" ങേ...!ആദ്യായിട്ടാ ഒരു ജീവിയെ കറിവെച്ചത്  നിർദാക്ഷിണ്യം കഴിച്ചിട്ട് അത് "നല്ല പാവം" ആയിരുന്നു എന്ന് ആരേലും പറഞ്ഞ് കേൾക്കുന്നെ. ഈ കുഞ്ഞുവിൻറെ ഒരു കാര്യം!

ഇനിയൊരു കമന്റ്‌ കൂടി വരാനുണ്ടല്ലോ എന്നും വിചാരിച്ചു തിരിഞ്ഞു നോക്കുമ്പോൾ കാണാം, ഒരാൾ അതീവ ജാഗ്രതയോട് കൂടെയിരുന്ന് തട്ടുന്നു.

"വിശപ്പിൻറെ അസുഖമുള്ള കുട്ടിയാ, ശല്യപ്പെടുത്തണ്ട."

തനിക്കിട്ടു അഭിയേട്ടൻ ഗോൾ അടിച്ചത് പോലുമറിയാതെ ജംസൂട്ടി പണി തുടർന്നോണ്ടേയിരുന്നു. തിരിച്ചു വരുമ്പോൾ വീണ്ടും കയറാം എന്ന് പ്രോമിസ് ചെയ്ത് ഒരു വിധത്തിലാ അവിടുന്ന് വിട്ടത്. പിന്നെ വണ്ടി നിർത്തിയത് കാരക്കാട്- ഷേർമാലയുടെ വീട്ടിൽ എത്തിയിട്ടാ. കല്യാണത്തലേന്ന് ആയത് കാരണം അവിടേം ഫുഡ്. അന്ന് പിന്നെ ജെംസൂട്ട്യെ കണ്ടില്ല.

അഭിയേട്ടനെ വില്ലി പിടിച്ചു. ഷേർമാലയുടെ അച്ഛമ്മയാണ് വില്ലി. വല്യമ്മച്ചി എന്ന് വിളിച്ച് വിളിച്ച് വില്ലി ആയി. ഞങ്ങളുടെ കല്യാണം കഴിഞ്ഞ് ഒരിക്കൽ വില്ലിയെ വന്നു കണ്ടിട്ടുണ്ട്. അന്ന് വില്ലിക്കു ശരിക്ക് കാണാൻ പറ്റിയില്ല എന്നും പറഞ്ഞ് കുറേ നേരം പിടിച്ചു വെച്ചു.കുറച്ചു സമയം കൂടി നിൽക്കാല്ലോ എന്ന ആശ്വാസം എനിക്ക്... :)

എല്ലാവരും കൂടി നല്ല ഓളം. വീട്ടിലോട്ട് പോകാനേ തോന്നിയില്ല. പക്ഷെ അച്ചാച്ചനും അമ്മേം കാത്തിരിക്കും. പോയെ പറ്റുള്ളൂ. മനസ്സില്ലാമനസ്സോടെ
നാളെ നേരത്തേ വരാമെന്ന് വില്ലിക്കും മീശക്കാരനും ഉറപ്പ് കൊടുത്ത് അഭിയേട്ടനും ഞാനും ഇറങ്ങി.

------------കല്യാണം------------

രാവിലെ വന്ന് വില്ലിക്ക് പ്രെസന്റ് സാർ പറഞ്ഞ് എല്ലാരും കൂടെ കല്യാണം നടക്കുന്ന ക്ഷേത്രത്തിലെത്തി. ഫോട്ടോഗ്രാഫർമാർക്ക് കൊറിയോഗ്രാഫി ചെയ്യാൻ ഷെർമാലയെ വിട്ടു കൊടുത്തിട്ട്, കല്യാണത്തിനു വന്ന നുമ്മ ഗടികളെ കാണാൻ പോയി. തുമ്പോലാർച്ചയുടെ ആങ്ങള  ശ്യാമണ്ണൻ, മൂഷി, സുണ്ടൻ , കാള വർക്കി, അവർകളുടെ അനിയൻ വർക്കി, അനൂപ്‌,വാമഭാഗം സുജ... ഇനിയുമുണ്ടല്ലോ ആൾക്കാർ. തപ്പി കണ്ടു പിടിക്കാൻ തുടങ്ങിപ്പോഴേക്കും കെട്ടിമേളം തുടങ്ങി...വരനും കൂട്ടരും എത്തി. എന്തായാലും അധികം വൈകിക്കാതെ സ്വീകരണവും, വധുവിനെ ആനയിക്കലും താലികെട്ടും ഒക്കെ അങ്ങട് നടന്നു. വീഡിയോഗ്രാഫർമാരുടെ മൂടും കണ്ടു എന്തരോ എന്തോ എന്നും പറഞ്ഞു ഇരിക്കുന്ന ആൾക്കാർക്ക് സമാധാനം ആകട്ടെ എന്ന് വിചാരിച്ച് 2 സ്ക്രീൻ ഇരുവശത്തും വെച്ചിട്ടുണ്ട്. അത് കാരണം സ്റ്റേജിൽ എന്താ സംഭവിക്കുന്നത്‌ എന്ന് കാണാൻ പറ്റി. അങ്ങിനെ ആ കല്യാണം കഴിഞ്ഞു. ഇനി ഇതിനെ പറ്റി എന്ത് പറയാനാ. കഴിച്ചോർക്ക് അറിയാം അതിൻറെ ബുദ്ധിമുട്ട്.

"അപ്പങ്ങളെമ്പാടും ഒറ്റയ്ക്ക് ചുട്ടമ്മായി..."ആരുടെയോ ഫോണടിച്ചു.

'"ഹലോ.."

ഫാമിലി ആയിട്ടെത്തിക്കൊള്ളാം എന്ന് പറഞ്ഞ രണ്ട് ഗടികളുണ്ടാരുന്നല്ലോ, അതിലൊരാൾ കെട്ട്യോനും കുട്ടിയുമായി ലാൻഡി എന്ന്.  മണ്ഡപത്തിന് വെളിയിൽ നിന്ന് വിളിക്ക്യാ. കുറച്ചൂടെ കഴിഞ്ഞു വന്നാൽ u-ടേണ്‍ എടുത്തു തിരിച്ചങ്ങു പോയാൽ മതിയാരുന്നല്ലോ. പാവം ഇക്ക കുന്നംകുളത്തുന്നു വണ്ടിയോടിച്ചു വന്നതല്ലേ, അതോണ്ട് ഷേർമാല അവരോടു ക്ഷമിച്ചു.  ഡ്രൈവിംഗ് license ഉള്ള, എന്നാൽ ഡ്രൈവ് ചെയ്യാൻ അറിയാത്ത ഷാബു അല്ലെ കൂടെയുള്ളത്!!

ഒരുമണിക്കൂറോളം നീണ്ട കൊറിയോഗ്രാഫിക്ക് ശേഷം സദ്യയും'കഴിഞ്ഞു യാത്രയയപ്പിന്റെ സമയമായി. വില്ലിയുടെയും  മീശക്കാരൻറെയും ഒക്കെ കണ്ണുകൾ നിറഞ്ഞു തുളുമ്പിയിരുന്നു.

"ഞാൻ പോയാൽ ഇവർക്ക് വിഷമം ഉണ്ടാകും, എന്നോട് ശരിക്കും സ്നേ ഉണ്ടല്ലേ.." - ഷേർമാലയ്ക്ക് സന്തോഷായി..

അത് ആനന്ദക്കണ്ണീരാണെന്ന് അവളുണ്ടോ അറിയുന്നു..!!!

ഇനിയും ഒരാളും കു‌ടെ വരാനുണ്ടല്ലോ..അവരെക്കുറിച്ച് ഒന്നും പറഞ്ഞില്ലല്ലോ എന്ന് തോന്നിയോ? ആ,സോനു-കുടുംബം വന്നപ്പോൾ സന്ധ്യ കഴിഞ്ഞു. തൃശൂര്ന്ന് വരുന്ന ഫ്ലൈറ്റ് ലേറ്റ് ആയത്രേ!! കല്യാണ ഫോട്ടോസും ഒഴിഞ്ഞ പന്തലും കണ്ടു പായസവും കുടിച്ച് അവര് പോകാനിറങ്ങി, ഞങ്ങളും..

തിരികെ പോകുന്ന വഴിക്ക് ജംസൂട്ടിക്ക് കൊടുത്ത വാക്ക് പാലിക്കണമല്ലോ, അത് കൊണ്ടു മാത്രം വീണ്ടും കൈനകരി ഇറങ്ങി., അല്ലാതെ ഞങ്ങൾക്ക് കൊതി ആയിട്ടല്ല.. ;)

അധികം ആസ്വദിച്ച് കഴിക്കാൻ പറ്റിയില്ല, നല്ല ഒന്നാന്തരം മഴ ആയിരുന്നു. പെട്ടെന്ന് തന്നെ ഇറങ്ങി. സോനു-കുടുംബത്തിനും ബൈ ബൈ പറഞ്ഞു. മഴയത്ത് നേരെ വരുന്ന വണ്ടിയൊന്നും കാണുന്നുണ്ടായിരുന്നില്ല. മങ്ങിയ വെളിച്ചം മാത്രേ ഉള്ളു. നല്ല രസാ കാണാൻ. പക്ഷെ മിണ്ടിയില്ല, ഒരാളവിടെ കഷ്ടപ്പെട്ടിരുന്നു ഡ്രൈവ് ചെയ്യുമ്പോൾ കാണാൻ കൊള്ളാന്നു പറഞ്ഞാൽ, എങ്ങാനും കിഴുക്കു കിട്ടിയാലോ. മൈനെ ചുപ് രഹാ ഹി ഹൈ.

അരൂർ എത്തിയപ്പോ, ഈ പഞ്ചായത്തില് വേറെ പാർട്ടിയാ, ഞാൻ പെയ്യുവേല എന്നും പറഞ്ഞു മഴ മാറി നിക്കുന്നു. ഈ യാത്രയിലുടനീളം ഞങ്ങളുടെ കൂടെ ഉണ്ടായിരുന്ന ചീവിടുകളെ കുഞ്ഞുവിന്റെ വീട്ടിൽ ഡ്രോപ്പ് ചെയ്തു. അവിടെ വീണ്ടും ഫുഡ്.! ഹോ, ഇന്ന് ആരെയാണാവോ കണി കണ്ടത്. ആൾടെ ഒരു ഫോട്ടോ എടുത്തു ബെഡ്ഡിന്റെ അടുത്ത് വെയ്ക്കണം.

ഒരു പത്തു മണിയൊക്കെ ആയപ്പോൾ, രാത്രി യാത്രയില്ലെന്നും പറഞ്ഞ്, നേരെ ഞങ്ങളുടെ തട്ടകത്തിലേക്ക്തിരിച്ചു. വീട്ടിലെത്തി ഫോട്ടോസ് ഒക്കെ കണ്ടപ്പോൾ ഒരു സങ്കട്, ഇനിയെന്നാ വീണ്ടും ഇങ്ങിനെ ഒരു യാത്ര തരപ്പെടുന്നെ..

ഹാ...അപ്പ ശരി., അടുത്ത ഗല്യാണം വരേയ്ക്കും വണക്കം..

Wednesday, January 14, 2015

പേരിടീൽ

ജൂലൈയിലെ മഴയുള്ള ഒരു രാത്രിയിൽ അവൻ ഞങ്ങളുടെ ജീവിതത്തിലേക്ക് "ള്ളേ ള്ളേ" ന്ന് calling ബെല്ലടിച്ചു കയറിവന്നുഎന്തായാലും വന്നില്ലേഇവനെ എന്ത് വിളിക്കും.പാട്ടും പാടിയിരുന്ന ഞങ്ങള്ക്ക് ഗൂഗിൾ അമ്മച്ചി തന്നെക്കൊണ്ട് ആവുന്നപോലെ സഹായ വാഗ്ദാനങ്ങൾ തന്നു
എവിടെഒന്നും തൃപ്പ്തി ആയില്ല.   അതൃപ്പ്തിക്ക് പിന്നിലുള്ള ഒരേ ഒരു കാരണം A ആണ്പ്ലിംഗ്.. A അല്ല.. ആൽഫബെറ്റ് A. 

"എന്റെചേട്ടന്റെചേട്ടന്റെ മോന്റെഅമ്മ വകേലെ അഞ്ച് കസിന്സിന്റെഅച്ഛൻ വക ആറ്   കസിന്സിന്റെഇവരുടെ ഒക്കെ പേര് "A" ലാ സ്റ്റാർട്ട്‌ ചെയ്യുന്നെഇവന്റെ പേരും "A"ല് സ്റ്റാർട്ട്‌ ചെയ്താ മതി."

 ആശാൻ കട്ടയ്ക്കാ.!! കൊച്ചിന്റെ അപ്പന്റെ ആഗ്രഹമല്ലേ.. എന്നാപ്പിന്നെ സ്റ്റാർട്ട്‌ ചെയ്യുവോഓടിക്കുവോഎന്ത് വേണേലും ചെയ്തോന്ന് ഞാൻ.
അന്ന് തുടങ്ങിയ തപ്പലാ.. 

ആദിത്യൻഅഭിനവ്അനിരുദ്ധൻഅഭിമന്യുഅഖിൽഅജിത്‌...ഒന്നുകിൽ കൂടെ പഠിച്ച ആൾക്കാർഅല്ലെങ്കിൽ അങ്ങേരുടെ കസിൻസ്അതുമല്ലെങ്കിൽ പെങ്കുട്ട്യോൾടെ പേര്...ഇതൊന്നുമല്ലെങ്കിൽ വായിൽ കൊള്ളാത്ത സ്പെല്ലിങ്ങ് പഠിക്കാൻ കഷ്ടപ്പെടുന്ന ടൈപ്പ് പേരായിരിക്കും.  ഗുഗ്ലാന്ടി മടുത്തു.. ഇനി ഇല്ലടെ ഉവ്വേന്നും പറഞ്ഞു അവര് കയ്യൊഴിഞ്ഞു.

"അഭിയെട്ടാനമുക്ക് 2 വേർഡ്‌ വരുന്ന പേരിടാം.ആദ്യത്തെതു എന്തേലും വെയ്ക്കാംസെക്കന്റ്‌ ശരിക്കും പേര്."

"ശരി, 'ആമ വാസുഎങ്ങിനെ ഉണ്ട്?"

കലിപ്പ്.!!!

"നമ്മളെന്തിനാ ഇങ്ങനെ കഷ്ടപ്പെടുന്നെ? unique ആയിട്ടുള്ള ഒരു പേര് കിട്ടാനല്ലേഎന്നാപ്പിന്നെ uniqueന്റെ മലയാളം തപ്പാംല്ലേ.." (ഹെന്റെ ഒരു ഫുത്തി!!)

തപ്പി തപ്പി അവസാനം ഒരു പേര് കിട്ടി. 5 ലെറ്റർ വേർഡ്‌ ADVIK..അദ്വിക്...

"അദ്വിക്  എന്ന് വിളിക്കാൻ ഇത്തിരി ബുദ്ധിമുട്ടുള്ള കാരണം നമുക്ക് ആദിക്കുട്ടൻ എന്ന് വിളിക്കാംവേണേല് vicky എന്നും വിളിക്കാം."(നമ്മൾ എന്ത് തീരുമാനം എടുത്താലും അതിന്റെ എല്ലാ അതിന്റെ എല്ലാ ഓഫറും നോക്കണോല്ലോ..ഓഫർ യുഗമല്ലേ.! :) )


അങ്ങിനെ മോണകാട്ടി ചിരിക്കുന്നഏറെ നേരം ഉറങ്ങുന്ന  മുത്തിനെ ഞങ്ങൾ ആദിക്കുട്ടാ എന്ന് വിളിച്ചു തുടങ്ങി

Monday, January 12, 2015

കണ്ണൂർ-കാസർഗോഡ് യാത്രയുടെ മൂന്നാം ദിവസം


തലേന്ന് രാത്രി ഞങ്ങൾ കാഞ്ഞങ്ങാട് ടൌണിലെ ഓരോ അരിയും  പെറുക്കി. ഒരു ഹോട്ടലിൽ പോലും സ്ഥലമില്ലത്രേ. അവസാനം കറങ്ങി കറങ്ങി ഒരു ഹോട്ടലിൽ എത്തി. അവിടെ ആകെ ഒരു റൂം മാത്രെ ഫ്രീ ആയി ഉള്ളു. ഈ അവസരത്തിൽ മെൽക്കൊയ്മ്മ എപ്പോഴും കുട്ടിയുള്ള ഫാമിലിക്ക് കൊടുക്കണമല്ലോ.

ഈ കറക്കത്തിനിടയിൽ വീട്ടിന്ന് ഒരു നുറ് ഫോണ്‍ കോൾ വന്നിട്ടുണ്ടാകും. ഇനി  എന്ത് ചെയ്യും എന്നാലോചിച്ചു മനുഷ്യൻ  ടെൻഷൻ അടിക്കാൻ തുടങ്ങുമ്പോഴേയ്ക്കും ഒരു ISD വിളി വന്നു. ചേട്ടച്ചാരാണ്.

"ഡാ, അഭീ, നീ  നമ്മുടെ രാജീവൻറെ വീട്ടിലോട്ടു  പോയാൽ മതി. ഞാൻ വിളിച്ചു പറഞ്ഞിട്ടുണ്ട്."

കേട്ടപാതി അശ്ശക്കും, ബേബോക്കും ബൈ പറഞ്ഞ് ഞങ്ങളിറങ്ങി. (അപ്പു വഴിയിലെപ്പോഴോ ഉറങ്ങിപ്പോയിരുന്നു)

രാത്രി 12 മണി കഴിഞ്ഞു കാണും ഇവിടെ എത്തിയപ്പോൾ. രാജീവൻ ചേട്ടൻറെ അച്ഛനും അമ്മയും മാത്രെ ഉള്ളു.  അത് കാരണം നല്ല പിള്ളെരായി കാലത്ത് തന്നെ എഴുന്നേറ്റു. പല്ല് തേച്ചോണ്ട് നിന്നപ്പോ ദേ ഒരു പട്ടിക്കുട്..അതിലൊരു കുട്ടിപ്പട്ടി. പേര് ജൂലി. കെട്ടിയിട്ട അല്ലെങ്കിൽ കൂട്ടിലിട്ട പട്ടി എൻറെ ഒരു വീക്നെസ് ആണ്. പിന്നെ കുറേ നേരം അവിടെ നിന്ന് അതിനെ ദേഷ്യം പിടിപ്പിച്ചു.

"ദേ, മനുഷ്യനെ നാണം കെടുത്തരുത്. നിന്നെ ഞാൻ റാണിപുരത്തു കൊണ്ടോയി കളയും"

ആ ഭീഷണിയിൽ ഞാൻ വീണു. കാഞ്ഞങ്ങാട്ടേക്കുള്ള വഴിയിൽ ഡ്രൈവർ ചേട്ടൻ കുറെ റാണിപുരം കഥകൾ പറഞ്ഞു - ട്രെക്കിങ്ങിനു പോയ 6 പേരെ 2 ആഴ്ച്ച കഴിഞ്ഞു കിട്ടിയതും, പിന്നെ ആരോ നടന്നു നടന്നു അങ്ങ് കർണാടക ചെക്ക്പോസ്റ്റ്'ല് എത്തിയെന്നും ഒക്കെ. കന്നഡ എനിക്കറിയില്ല. അതോണ്ട് മാത്രം ജുലീ, നീ രക്ഷപെട്ടു.

നീർദൊശയും ചായേം കുടിച്ചു, എല്ലാരോടും യാത്ര ചോദിച്ചു നിന്നപ്പോഴേയ്ക്കും വണ്ടിയുമായി വിജയൻചേട്ടൻ എത്തി. കാഞ്ഞങ്ങാടുള്ള  നിത്യാനന്ത സ്വാമിയുടെ ആശ്രമം ആയിരുന്നു ആദ്യത്തെ ലക്‌ഷ്യം. ദിഗംബരനായ സ്വാമിയുടെ ചിത്രങ്ങളും മറ്റു വസ്തുക്കളും ഒക്കെ അവിടെ സൂക്ഷിച്ചിട്ടുണ്ട്.  ധ്യാനിക്കാൻ വേണ്ടി പ്രത്യേകം നിര്മ്മിച്ചിട്ടുള്ള ഒരുപാട് അറകളുള്ള ഒരു ഗുഹയുണ്ട് അവിടെ. ശാന്തതയുടെ അല്ലെങ്കിൽ ഏകാന്തതയുടെ  അർത്ഥം മനസ്സിലാക്കികുന്ന രീതിയിലാണ്‌ അതിൻറെ നിർമ്മാണം.

നാരമ്പാടിയിലെത്തിയപ്പോൾ ഏതാണ്ട് 10  മണികഴിഞ്ഞു. ക്ഷേത്രത്തിലെ ചിട്ടവട്ടങ്ങൾക്കൊക്കെയും ഒരു പ്രത്യേകത. തെക്കൻ കേരളത്തിൽ നിന്നും ഒരുപാട് വ്യത്യാസം. അവിടുന്ന് തന്നെ ഉച്ചയുണും കഴിച്ചു നേരെ അനന്ദപുരം തടാക ക്ഷേത്രത്തിലേക്ക്..

ഒരുചെറിയ തടാകം. അതിന് നടുവിലായാണ് ശ്രീകോവിൽ. പ്രസാദമൊക്കെ വാങ്ങി ഇറങ്ങിയിട്ട് ഒരാൾ തടാകത്തിൽ പോയി കാര്യമായി നോക്കി നിൽക്കുന്നു. അവിടെ ആരെയും ഉപദ്രവിക്കാത്ത ഒരു  മുതലയുണ്ടത്രെ. പിന്നെ കുറെ നേരം മുതലയെത്തപ്പി നടന്നു- കണ്ടില്ല. നല്ല മനസ്സുള്ള ആൾക്കാരെ ഉപദ്രവിക്കണ്ട  എന്ന് കരുതി ഒളിച്ചിരിക്കുന്നതാവം!!

ക്ഷേത്രത്തിൻറെ പിറകിലായി മറ്റൊരു കെട്ടിടം കണ്ടു- ഗോശാല കൃഷ്ണക്ഷേത്രവും മഠവും. വളരെ ലളിതവും എന്നാൽ ഭംഗിയുള്ളതുമായ നിർമാണം. ഓരോ ക്ഷേത്രങ്ങളിലും കയറുമ്പോൾ ഞങ്ങളെ ഏറ്റവും വിസ്മയിപ്പിക്കുന്നത് അവിടുത്തെ ശില്പകലയാണ്. പിന്നെ അവിടുത്തെ അന്തരീക്ഷം...പുറത്തു നല്ല വെയിലായിട്ടും ക്ഷേത്രത്തിനുള്ളിൽ നല്ല തണുപ്പുണ്ട്. വെറുതെ ഇരിക്കാൻ തോന്നി അവിടെ.
കുറച്ചപ്പുറത്ത്‌ മാറി കാവും അതിനോട് ചേർന്ന് ചെറിയ ഒരു അരുവിയും ഉണ്ട്. ആകെ മൊത്തം മനസ്സിന് ഒരു സന്തോഷ്‌.. :)

ഞങ്ങൾ എത്തിയപ്പോഴേക്കും മധൂർ ക്ഷേത്രം അടച്ചിരുന്നു. എന്നാലും അഭിയേട്ടൻറെ വിവരണങ്ങളിൽ നിന്ന് ഒരു ഏകദേശ രൂപം കിട്ടി. 1784ൽ ടിപ്പുവിൻറെ പടയോട്ടത്തിനിടയിൽ ക്ഷേത്രം ആക്രമിക്കുവാൻ ശ്രമിച്ചുവെന്നും, പിന്നീട് മനംമാറ്റം ഉണ്ടായെന്നും ഒരു കഥ ഉണ്ട്. അന്ന് ടിപ്പുവിൻറെ വാൾമുന കൊണ്ടുണ്ടായി  എന്ന് പറയപ്പെടുന്ന ഒരു പാട് ഇപ്പോഴും അവിടെ ഉണ്ട്.

വീണ്ടും യാത്ര.

നാല് മണിയോടെ ബേക്കൽ കോട്ടയിലെത്തി.

"അടിപൊളി ലൈറ്റ്.."

ഓഹോ..തുടങ്ങി..പുട്ടുകുറ്റിം എടുത്തോണ്ടു അങ്ങോട്ടോടുന്നു ഇങ്ങോട്ടോടുന്നു.. ഞാനും വിജയൻചേട്ടനും അതിയാന്റെ പിറകേയും..

"സൂര്യപ്രകാശമേറ്റ്ചുവന്ന പുൽക്കൊടികൾ, കടൽപ്പരപ്പ്, എന്തിന് ഈ കരിങ്കല്ലിനു വരെ ഒരു  നാണം കലർന്ന ചുവന്ന നിറം."

ദൈവേ..!! ഇങ്ങനൊക്കെ പറയാൻ  അഭിയേട്ടനിതെന്തു പറ്റി എന്ന് വിചാരിച്ചു തിരിഞ്ഞു നോക്കിയപ്പോൾ, എൻറെ അതേ ഭാവത്തോടെ അങ്ങേരു വിജയൻചെട്ടനെ നോക്കുന്നു. പിന്നെ കുറേ നേരം കാറ്റും കൊണ്ടു ചേട്ടൻറെ കഥയും കേട്ട് അവിടെയിരുന്നു., ഏതാണ്ട് ഇരുട്ടുന്ന വരെ. അവിടുന്ന് നേരേ കാസർഗോഡ്‌ ടൌണിലൊട്ട്.

ടൌണിലെത്തി, അപ്പൊ ശരി ചേട്ടാ, ഇനി എപ്പോഴേലും കാണാം എന്ന് പറയാൻ തുടങ്ങിയപ്പോഴേയ്ക്കും അച്ചാച്ചൻ വിളിച്ചു. ചേട്ടന് ഫോണ്‍ കൊടുക്കാൻ പറഞ്ഞു. രാവിലെ വിളിച്ചിട്ട് വിജയൻചേട്ടനോട്, പിള്ളേരെ നോക്കിക്കോണേ എന്നൊക്കെ പറഞ്ഞാണ് വിട്ടത്. ശിവനേ..ഇനി എന്താണാവോ പറയുന്നത്..
പിള്ളേർടെ ബസ്‌വന്നിട്ട് പോയാ മതീന്നു.!!

അച്ചാച്ചാ ചമ്മിപ്പിക്കല്ലേ, 8 മണിക്കാ വണ്ടി. ടൌണ്‍ അല്ലെ. സാരമില്ല എന്നൊക്കെ പറഞ്ഞു നോക്കി. ഏഹെ..പിന്നെ കുറേ നേരം വർത്താനം ഒക്കെ പറഞ്ഞു അങ്ങിനെ നിന്നു.

"നിങ്ങളെപ്പറ്റി ആലോചിക്കാനും, സുഖായിട്ടിരിക്കുന്നു എന്നൊക്കെ ഉറപ്പുവരുത്താനും ഒരാളുണ്ടല്ലോ. ഭാഗ്യം ചെയ്തവരാ.. പോയിട്ട് വാ കുട്ടികളെ.."

"ചേട്ടനെയും നോക്കാൻ ഒരാളുണ്ട്. ഞങ്ങളെ നോക്കുന്നവരെ ഞങ്ങൾക്ക് കാണാൻ പറ്റും. ചേട്ടന് പക്ഷെ  കാണാൻ പറ്റില്ല. അത്രേയുള്ളൂ വ്യത്യാസം" . ഇതും മനസ്സിൽ പറഞ്ഞു, നിറഞ്ഞ മനസ്സുമായി അവിടുന്ന് ഞങ്ങൾ തിരിച്ചു...

കണ്ണൂർ-കാസർഗോഡ് യാത്രയുടെ രണ്ടാം ദിവസം - റാണിപുരം


KK ഹോട്ടലിൽ നിന്ന് അതിരാവിലെ ഷാർപ് 5 മണീ'ടെ ബസ്സിൽ പുറപ്പെടണം എന്നും പറഞ്ഞു 4 മണിക്ക് വെച്ച അലാറം സ്നൂസ് അയി നാലേകാൽ നാലര, നാലേമുക്കാൽ, അഞ്ചു മണി, അഞ്ചേകാൽ അഞ്ചര, അഞ്ചേമുക്കാൽ എന്നീ സമയങ്ങളിൽ അടിച്ചിട്ടുണ്ടാവാം. എന്തായാലും ആരോ തെറിവിളിക്കുന്ന പോലെ ഉള്ള ആ കിക്കിക്ക്കി ഒരു ആറുമണി ആയപ്പോൾ അങ്ങ് വിദൂരതയിൽ നിന്നും കേട്ടു. അഭിയേട്ടനെ വിളിച്ചിട്ടാണെല് ഒരു മൈൻഡുമില്ല. 

"അഭിയേട്ടാ, റാണിപുരം, ട്രെക്കിംഗ്, ബസ്‌, പോയി, കപ്പ, ബീഫ്‌..." ഇതിലെ ഏതു കീവേർഡ്‌ ആണ് വർക്ക്‌ ചെയ്തത് എന്ന് അറിയില്ല, അപ്പോഴേയ്ക്കും ചാടി എഴുന്നേറ്റ് "എഹ്, ഒഹ്, പോയോ..(പിച്ചും പേയും; ഇതിന്റിടയ്ക്കു അറ്റൻഡന്സും പറഞ്ഞോ എന്നൊരു സംശയം..!!)  

പിന്നെ എല്ലാം ഝഡു-പിടി ഝഡു-പിടീന്നായിരുന്നു. വിലപ്പെട്ട ഒരു മണിക്കൂർ എടുത്തു - തലേദിവസം വലിച്ചു വെളിയില ഇട്ട ഡ്രെസ്സും പേസ്റ്റും ബ്രുഷും, ചാർജർ, കണ്മഴി, ചീപ്പ് എന്ന് വേണ്ട സകലമാന ഐറ്റംസും പായ്ക്ക് ചെയ്തു റെഡി അയി ഇറങ്ങാൻ.

"TT ഉണ്ടാകുവോ ആവോഎന്ന് ഇടയ്ക്കിടെ ഒരാളുടെ ആത്മഗദം കേൾക്കുന്നുണ്ട്അതിനു ബസ് സ്റ്റാൻഡിൽ എങ്ങിനെ tt  വരുംഅങ്ങേരു ട്രെയിനിൽ അല്ലെ ഉള്ളത്.  ഇതിയാന്റെ ഉറക്കപ്പിച്ച് ഇതുവരെ മാറിയില്ലേ ദൈവമേ..!! അല്ലഅഥവാ ഇവിടെ tt വന്നാലും നമ്മൾ പേടിക്കണ്ട ആവശ്യം ഇല്ലല്ലോഎന്തായാലും ബസ്സില് ടിക്കറ്റ് എടുക്കുമല്ലോ..ഇനി ടിക്കറ്റ് എടുക്കാതെ യാത്ര ചെയ്യാനാണോ ഉദ്ദേശം..ങേ..

ഞാൻ വേഗം എന്റെ ബാഗ് തപ്പി, എങ്ങാനും tt വന്നാൽ കൊടുക്കാൻ കാശ് വേണ്ടെ..! ദേ വരുന്നു ഒരു കാഞ്ഞങ്ങാട് ബസ്. ചാടി കയറി ഇരുന്നപ്പോഴാ, സീറ്റ് ഒരൽപം ചെറുതാണെന്ന് തോന്നിയത്. ഈ ഇടയായി ഒരൽപ്പം തീറ്റ കൂടുതലാണോ എന്നൊരു സംശയം... അപ്പോഴേയ്ക്കും കണ്ണൂര് പുതിയ ബസ്സ്റ്റാൻഡിൽ നിന്നും ബസ് സ്റ്റാർട്ട് ചെയ്തു. 

"ഡാ, നമ്മുക്ക് ഇറങ്ങിയാലോ. ഈ ബസ് ഒരു സുഖമില്ല. എനിക്ക് നെഞ്ച് വിരിചിരിക്കാൻ പറ്റുന്നില്ല."
ശ്ശോ, രോഗി ഇഛിച്ചതും പാൽ, വൈദ്യൻ കല്പിച്ചതും പാൽ..!! "ആളിറങ്ങാനുണ്ടേ..."കൂക്കി വിളിച്ചു എങ്ങിനെയോ ആ ബസ്സിന്നു ഇറങ്ങി.

ഒരു 5 മിനിറ്റ് കഴിഞ്ഞപ്പോഴേയ്ക്കും, ദെ വന്നു നമ്മുടെ സ്വന്തം KSRTC. അതില് വെണ്ടക്കാ അക്ഷരത്തിൽ കാഞ്ഞങ്ങാട് എന്ന് എഴുതിയിരിക്കുന്നതിന്റെ കീഴിൽ ചുണ്ടക്കാ വലിപ്പത്തിൽ TT എന്ന് എഴുതിയിരിക്കുന്നു... പിന്നിടുള്ള വിദഗ്ദാന്വേഷണത്തിൽ TT എന്നാൽ town to town ആണെന്ന് ഞാൻ കണ്ടുപിടിച്ചു അല്ലാതെ നിങ്ങൾ വിചാരിച്ച പോലെ TTR ന്റെ ഷോര്ട്ട് ആയ TT അല്ല, ശ്ശേ..!!

കാഞ്ഞങ്ങാട് എത്തിയപ്പോൾ നട്ടുച്ചഅവിടുന്ന് പാണത്തൂർക്കുള്ള ബസ്സിൽ പനത്തടി എത്തിയപ്പോഴേയ്ക്കും മണി ഒന്നരരാവിലെ  കഴിച്ച ഇടിയപ്പം ഉറക്കത്തിലെപ്പോഴോ ദാഹിച്ചു പോയിരുന്നുവിശന്നിട്ടു വയ്യ.. ഇനിയും ഉണ്ട് ഒരു 8 കിമീഎവിടുന്നോ മാലാഖയെപ്പോലെ വന്ന ഒരു ഓട്ടോ ചേട്ടൻ ഞങ്ങളെ റാണിപുരത്ത് എത്തിച്ചു ഇരുന്നൂൂൂൂറു രൂപയും വാങ്ങി പോയി!!!

അവിടെ ഞങ്ങളെയും കാത്തു മധുവേട്ടൻ നില്പ്പുണ്ടായിരുന്നു. ഫ്രഷ്‌ ആകലും ഫുഡ്ഡടിയും എല്ലാം ഒരു 5 മിനിറ്റ് കൊണ്ടു കഴിഞ്ഞു. ആവേശം ആവേശം..! കേരളത്തിന്റെ ഊട്ടി എന്ന് ചിലരെങ്കിലും വിശേഷിപ്പിക്കുന്ന റാണിപുരം കുന്നു കയറാൻ ഞങ്ങൾ റെഡി അയി.  


"ഓഹോ, അപ്പൊ അഭിയേട്ടൻ ഈ പുട്ടുകുറ്റിയും കൊണ്ടാണോ കുന്ന് കയറാൻ പോകുന്നെ?"

"പിന്നല്ലാതെ!! എനിക്ക് ദേ ദവിടെ നിന്ന് കുറേ സ്നാപ്സ്‌ എടുക്കണം. നീ വേഗം വാ ലൈയിറ്റ് മാറും, പിന്നെ ഫോട്ടോയുടെ ഭംഗി പോകും. "

"ശരി മാന്യ.."

കാലിൽ അട്ട കടിക്കാതിരിക്കാൻ എങ്ങിനെ ഉപ്പു തെയ്ക്കണം എന്ന് ഡെമോ ഒക്കെ കാണിച്ചിട്ട് ചേട്ടൻ പറയ്യാ എന്നാപ്പിന്നെ നിങ്ങൾ വിട്ടോന്നു!! 'ഞാനീ കുന്നെത്ര കണ്ടതാ' എന്ന മട്ടിൽ മധുവേട്ടൻ വേറേ കസ്റ്റമേഴ്സിന് ഡെമോ കൊടുക്കാൻ തുടങ്ങി. ഇങ്ങനെ ഉള്ള സന്ദർഭങ്ങളിൽ നമുക്ക് പേടി ഉണ്ടെന്നു ആര്ക്കും മനസ്സിലാകരുത്‌. അതാണ് നമ്മുടെ വിജയം. "ശരി ചേട്ടാ..."

ഞങ്ങൾ പതുക്കെ ഒരു ബാഗും പിന്നെ അട്ടാക്രമണം തടയാനുള്ള  ഉപ്പു കവറും എടുത്തു KTDC  യുടെ ഗേറ്റും കടന്നു നടക്കാൻ തുടങ്ങിതാഴോട്ടു പോയി ഞങ്ങൾക്ക് പോകേണ്ട വഴി കണ്ടപ്പോൾഹൊറൊർ സിനിമേല് പേരെഴുതിക്കാണി ക്കുന്ന ഒരു എഫക്റ്റ്

"മുത്തപ്പാ...കാത്തോളണേ..." ദേ വരുന്നു ഒരു കുട്ടി ഫാമിലി. ഒരു ചേച്ചി, ചേട്ടൻ, ആൻഡ് എ കുട്ടി., കണ്ടിട്ടു സംഘത്തിലെ നേതാവ് ആ കുട്ടിചെക്കൻ ആണെന്ന് തോന്നുന്നു. എന്തായാലും കൂട്ടിന്‌ ആളുണ്ടല്ലോ എന്ന ആത്മവിശ്വാസത്തിൽ ഞങ്ങൾ 'പഞ്ച'ർ-സംഘം  യാത്ര തിരിച്ചു.

അപ്പൂസ്, അതാ കുട്ടിചെക്കൻറെ പേര്, കൂടെയുള്ളത് അവന്റെ അശ്ശയും  ബേബയും. ആദ്യം അവരായിരുന്നു മുൻപിൽ.. ഹും, lkg'ല് പഠിക്കണ ഒരു കൊച്ച് നമ്മളെ തോല്പ്പിച്ചു മുൻപേ പോയാൽ നമുക്ക് സഹിക്കുവോ..?

ഇല്ല, സഹിക്കില്ല...അങ്ങിനെ അവരെ ഓവർടേക്ക് ചെയ്തു ഞങ്ങൾ മുന്പിലെത്തി.. നമ്മടുത്താ കളി...

വഴിയിൽ  ഉരുണ്ടുരുണ്ട കല്ലുകളും, ഉണങ്ങിയ മരങ്ങളും, വാരിക്കുഴി എന്ന് ബെബൊ പ്രഖ്യാപിച്ച വലിയ കുഴികളും ഒക്കെ കണ്ടു. പക്ഷെ അട്ട മാത്രം ഇല്ല. അപ്പൂസ്സിനു സങ്കടമായി, "എന്താ ബെബോ, അട്ട ഇല്ലാത്തെ :( "

"അപ്പൂസ്സ് നല്ല കുട്ടിയായി നടക്കുവല്ലേ, അതോണ്ടാ", ബെബോ അപ്പുനിട്ടൊരു ബൂസ്റ്റ്‌ കൊടുത്തു. 
പിന്നെ തുടങ്ങിയില്ലേ... "എന്താ അശ്ശ പതുക്കെ നടക്കുന്നെ?", "നമുക്ക് മഞ്ഞു കാണണ്ടെ?", "എനിക്ക് അശ്ശയെക്കാട്ടിലും എത്രെ പോയിന്റ്സ് കൂടുതലുണ്ട് ?",  "ദേ, അട്ട..!! ", "ആന എങ്ങിനെയാ ഈ കുഴിയിൽ വീഴുന്നേ?", "ഉപ്പു വീണാൽ അട്ട കരയ്യോ?", "അട്ട കരയുന്നത് എങ്ങിനെയാ? "  

ബേബോ എൻസൈക്ലോപീഡിയയിൽ എല്ലാ ചോദ്യങ്ങൾക്കും  ഉത്തരം ഉണ്ടല്ലോ... എല്ലാ ചോദ്യങ്ങള്ക്കും ബെബോ ബൂസ്റ്റിട്ട ഉത്തരങ്ങൾ കൊടുത്തുകൊണ്ടേയിരുന്നു, അപ്പൂസ്സ് ആവേശത്തോടെ ചോദിച്ചുകൊണ്ടെയിരുന്നു..

എത്രെ പെട്ടെന്നാ പുൽമേട്ടില് എത്തിയത്!! കോട പതിയെ താഴേയ്ക്ക് ഒഴുകിക്കൊണ്ടിരുന്നു... ആകെ ഒരു ഒരു ഫീല്... 

"സ്നോഎന്തിയേ അശ്ശേ?"

ഓഹോഇജ്ജ് സ്നോ കാണാനാണോ ഇത്രേം നേരം കയറിയത്..!!

"ദേ കാണുന്ന കോടയില്ലേഅതാ ഇവിടുത്തെ സ്നോ..."

"എനിക്ക്  സ്നോ വേണ്ടഎറിയാൻ പറ്റുന്ന സ്നോ മതി.."

 സിറ്റുവേഷൻ അശ്ശയ്ക്ക് കൈകാര്യം ചെയ്യാൻ പറ്റില്ലാന്നു മനസ്സിലാക്കിയ ബെബൊ ഇടപെട്ടു വേഗം വിഷയം മാറ്റി.

വീണ്ടും  നടപ്പ്‌ തന്നെ നടപ്പ്‌..പക്ഷെ ക്ഷീണം ഒട്ടും തോന്നിയില്ല..അപ്പുവിന്റെ വർത്തമാനവും തണുത്ത കാറ്റുംനല്ല combination..!!


"അശ്ശേഎനിക്ക് മതിയായിനമുക്ക് തിരിച്ചു പോകാംഎന്ന് അപ്പുസ്സ് പറയാൻ വേണ്ടി കാതോർത്ത് നടന്ന അപ്പുന്റെ അശ്ശയ്ക്ക് തെറ്റി.

നടന്നു നടന്നു ഒരു വല്യ പാറയുടെ ചുവട്ടിൽ എത്തി. "ഇതായിരുന്നു  നമ്മുടെ ലക്ഷ്യംഎന്ന വ്യാജേന ഞങ്ങൾ അവിടെ യാത്ര അവസാനിപ്പിച്ചു. അയ്യേ, കിയ്യേ പറഞ്ഞ് അപ്പൂനെ കളിയാക്കിക്കൊണ്ട് അഭിയേട്ടൻ ആവേശം പിടിച്ചു വലിഞ്ഞു പിടിച്ചു ആ പാറയുടെ മുകളിൽ കയറി. വേഗം തന്നെ ആരോടോ ക്ഷമാപണം നടത്തി തിരിച്ചു പോന്നു. ഹോ, പ്രകൃതിയോടായിരിക്കും.! മഹാൻ!! തിരികെ വന്നപ്പോൾ മുഖത്തൊരു മ്ലേച്ചത.."എന്ത് പറ്റി?"

"അവിടെ കുറേ തടിമാടാൻമാരിരുന്ന് വെള്ളമടിക്കുന്നു..!!"പ്ലിംഗ്!!

ചമ്മൽ മാറ്റാൻ ഒരാൾ ക്യാമറ എടുത്തു ഓണ്‍ ആക്കി. ബാറ്ററി ഇല്ലാതെ ഓണ്‍ ആകുന്ന ക്യാമറ ഇതുവരെ കണ്ടുപിടിക്കാത്തോണ്ടാണോ എന്നറിയില്ല, അത് ഓണ്‍ ആയില്ല..വീണ്ടും പ്ലിംഗ്..!!  

"സാരമില്ല മൊബൈൽ ഉണ്ടല്ലോ.. :P"  

പിന്നങ്ങോട്ട് സെൽഫീ, ഗ്രൂപ്ഫി, കുന്ന് വലിഞ്ഞു കയറി നഷ്‌ടമായ ആരോഗ്യം വീണ്ടെടുക്കാൻ ചോക്ലേറ്റ് തീറ്റ മത്സരം എന്നീ പരിപാടികളിൽ concentrate ചെയ്തും അപ്പൂസിനോട് അടികൂടിയും സമയം കളഞ്ഞു

അങ്ങിനെ സൊറ പറഞ്ഞിരിക്കുമ്പോൾ ദേ ഒരു തുള്ളി കയ്യില് വീണുഒന്നേ രണ്ടേ മൂന്നെപിന്നങ്ങോട്ട്‌ എണ്ണാൻ പറ്റിയില്ല ചന്നം പിന്നം മഴ. "ഒരുപാട് ഫോട്ടോസ് എടുത്തു ഞാൻ പണ്ടാരമടങ്ങും " എന്ന് വീമ്പടിച്ചു ഒരാൾ താങ്ങിക്കൊണ്ട് നടന്ന dslr, ചാക്ക്  രൂപാന്തരം പ്രാപിച്ച പോലെയുള്ള ഒരു ബാഗിലാണ് ഇട്ടിരിക്കുന്നത്.

പിന്നെ ഒരു ഓട്ടം ആരുന്നുഅപ്പുസിനെ തോളില് ഇരുത്തി ചെരുപ്പിടാതെ അശ്ശമുൻപിൽ ആശ്ശേടെ ചെരുപ്പിട്ട് ബേബോഅതിനു മുൻപിൽ ബാഗും അടക്കിപ്പിടിച്ചു ഞാനും അഭിയെട്ടനുംപോകുന്ന വഴി നിറച്ചും അട്ടയുടെ കടിം കൊണ്ടു ഒരു ഒന്നൊന്നര ഓട്ടം. ഇടയ്ക്ക് ആശ്ശെടെ കാലിൽ നോക്കിയപ്പോൾ ഷൂസിട്ട മാതിരി അട്ട പൊതിഞ്ഞിരിക്കുന്നു. രണ്ടു-മൂന്ന് നുള്ള് ഉപ്പോന്നും ഇട്ടിട്ട് ഈ പെരുമഴയത്ത് എന്താവാനാ? ഒരു കവർ ഉപ്പ് പൊട്ടിച്ച് എല്ലാരുടേം കാലിൽ വിസ്തരിച്ചങ്ങ് പൂശി. പിന്നേം ഓട്ടം..

"മഴയ്ക്ക്‌ നല്ല ലൈറ്റ്, അല്ലെ മാഷെ? ഒരു ഫോട്ടം എടുത്താലോ?" ഓട്ടത്തിനിടയിൽ അറിയാതെ ചൊറിഞ്ഞു പോയതാ. അതിനു ലൈറ്റായിട്ട് രണ്ട് ചീത്ത കിട്ടി :(

ഒന്ന് നേരെ നിന്നത് മധുവേട്ടന്റെ  കട എത്തിയപ്പോഴാഅവിടെ ചെന്നപ്പോൾ അട്ട കടിച്ചവനെ പട്ടി പിടിച്ച പോലെയായി ഞങ്ങളുടെ അവസ്ഥ..കറണ്ടില്ല... നേരം നല്ല പോലെ ഇരുട്ടുകേം ചെയ്തു . 

"രാത്രി..കുറ്റാകുട്ടിരുട്ട്..പെരുമഴ..ദൈവേ..ഒരു മിന്നലെങ്കിലും വന്നെങ്കിൽ....."

"നിങ്ങളും ടൌണിലോട്ടല്ലേ" - അശ്ശ. അശ്ശയല്ല, ദൈവമാണ് ദൈവം...

പകലിന്റെ നിറവിൽ ഞങ്ങളുടെ മനം കവർന്ന റാണിപുരം വിട്ട് അപ്പുവിൻറെ കുടുംബത്തോടൊപ്പം കാഞ്ഞങ്ങാടേക്ക്...

വീണ്ടും വരുമെന്ന ഉറപ്പിൻമേൽ മധുവേട്ടനും വിടതന്നു.